അടിമാലിയിൽ വീട്ടമ്മയെ കാറിലുപേക്ഷിച്ച സംഭവം; അമ്മയെ കാണാൻ മകനെത്തി
ഇടുക്കി അടിമാലിയിൽ കാറിലുപേക്ഷിച്ച രീതിയിൽ കണ്ടെത്തിയ ലൈലാമണിയെ കാണാൻ മകനെത്തി. മകൻ എത്തിയത് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ്. അടിമാലി പൊലീസ് സ്റ്റേഷനിലാണ് മകൻ കട്ടപ്പന സ്വദേശി മഞ്ജിത്ത് അമ്മയെ കാണാൻ എത്തിയത്. ലെലാമണിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്ന് മഞ്ജിത്ത് പറഞ്ഞു.
Read Also: വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ലൈലാമണിയെ നേരത്തെയും ഉപേക്ഷിക്കാൻ കെജെ മാത്യു ശ്രമം നടത്തിയിരുന്നവെന്നും വെഞ്ഞാറമൂട്ടിൽ വച്ചായിരുന്നു നേരത്തെ ശ്രമമെന്നും മഞ്ജിത്ത് മൊഴി നൽകി. മകനൊപ്പം അമ്മയെ വിട്ടയക്കുമെന്ന് അടിമാലി സിഐ അനിൽ ജോർജ് അറിയിച്ചു. സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുള്ള ഇവരിപ്പോൾ ഐസിയുവിലാണ്. ചികിത്സക്ക് ശേഷം കട്ടപ്പനയിലേക്ക് കൊണ്ടുപോകും.
അതേ സമയം ശാരീരികമായി അവശയായ ഭാര്യയെ കാറിൽ ഉപേക്ഷിച്ച മാത്യുവിനെ പറ്റി വിവരമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ലൈലാമണിയുടെ ചികിത്സക്കെന്ന പേരിൽ ഇയാൾ പണപ്പിരിവ് നടത്തിയിരുന്നുവെന്ന് സ്‌പെഷൽ ബ്രാഞ്ച്.
തിരുവനന്തപുരം കല്ലറ സ്വദേശനിയായ ലൈലാമണിയുടെ ഭർത്താവ് 22 കൊല്ലം മുൻപ് മരിച്ചതാണ്.
2014 മുതൽ മാത്യുവിനോടൊപ്പമായിരുന്നു ഇവരുടെ താമസം. ലെലാമണിക്ക് രണ്ട് മക്കളാണുള്ളത്.
ഇന്നലെയാണ് വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമാണ് 55 വയസുള്ള ലൈലാമണി കാറിൽ കഴിഞ്ഞത്. വണ്ടി വഴിയരികിൽ നിർത്തിയിട്ട് മൂത്രമൊഴിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ ഭർത്താവിനെ പിന്നീട് കണ്ടില്ലെന്നാണ് വീട്ടമ്മ നൽകിയ മൊഴി. മകനെ കാണാനാണ് ഇടുക്കിയിലെത്തിയതെന്നും കണ്ട ശേഷം തിരിച്ചു വരുന്ന വഴിയാണ് അടിമാലിയിലെത്തിയതെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞിരുന്നു.മാനന്തവാടിക്കടുത്ത് വാളാട് വെൺമണിയിലാണ് ലൈലാമണി താമസിച്ചിരുന്നത്. കടബാധ്യതയുളളതിനാൽ വീട് വിറ്റതിന് ശേഷം കുറച്ച് ദിവസം മുൻപ് വരെ ഭർത്താവ് മാത്യുവിനൊപ്പം വാടകവീട്ടിലായിരുന്നു താമസം.
adimali, wife deserted by husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here