മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം

ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലെ പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് നോട്ടീസ് ലഭിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും നോട്ടീസ് ലഭിച്ചവര്‍ പറയുന്നു.
സ്ത്രീകളും വിദ്യാര്‍ത്ഥികളും തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഡിസംബര്‍ 19 ന് മംഗളുരുവില്‍ എത്തിയവര്‍ക്കുള്‍പ്പെടെയാണ് മംഗളൂരു പൊലീസ് നോട്ടീസ് അയച്ചത്. വെടിവെപ്പ് നടന്ന ദിവസം നഗരത്തില്‍ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്.
എന്നാല്‍ മലയാളികള്‍ക്ക് നേരെ നടക്കുന്നത് ആസൂത്രിതമായ നടപടിയണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്. അന്നേദിവസം മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് മൊബെല്‍ ടവറുകള്‍ക്ക് കീഴില്‍ വന്നിട്ടുള്ള നമ്പറുകള്‍ ശേഖരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കടക്കം നോട്ടീസ് ലഭിച്ചിട്ടുണ്ട്.
വിവിധ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് മംഗളൂരുവില്‍ പോയതെന്നും പ്രതിഷേധ പരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ലെന്നുമാണ് നോട്ടീസ് ലഭിച്ചവര്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here