വിവാദ ചോദ്യങ്ങൾക്ക് മറുപടി നിർബന്ധമില്ല; എൻപിആറിൽ കേന്ദ്രം അയയുന്നു

രാജ്യത്തുടനീളം ഉയർന്ന പ്രതിഷേധങ്ങളുടെയും സംസ്ഥാനങ്ങളുടെ നിസ്സഹകരണത്തിൻ്റെയും പശ്ചാത്തലത്തിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ കേന്ദ്രം അയയുന്നു. വിവാദ ചോദ്യങ്ങൾക്ക് മറുപടി നിർബന്ധമില്ലെന്നാണ് ഇപ്പോൾ കേന്ദ്രത്തിൻ്റെ നിലപാട്. സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഈ ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു.
മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നിവയ്ക്ക് മറുപടി നിർബന്ധമില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. എൻപിആറിൽ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ വീണ്ടും ആശയവിനിമയം നടത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അഞ്ച് പുതിയ ചോദ്യങ്ങളാണ് എൻപിആറിൽ ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകേണ്ടതില്ല.
എൻപിആറിലെ വിവാദ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി സംസ്ഥാനങ്ങൾ ആശങ്കയറിയിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള മുന്നോടിയായാണ് എൻപിആറിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സംസ്ഥാനങ്ങൾ അറിയിച്ചത്. തുടർന്നാണ് വിഷയത്തിൽ കേന്ദ്രം പുതിയ നിലപാട് എടുത്തത്.
നേരത്തെ, കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധി സംസ്ഥാനങ്ങൾ എൻപിആറിനെ വിമർശിച്ചിരുന്നു. കേരളം പേരിന് വേണ്ടി പങ്കെടുത്തെങ്കിലും പശ്ചിമ ബംഗാൾ പൂർണമായി വിട്ടുനിന്നു. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ എൻപിആർ വിവരശേഖരണ രീതിയെ വിമർശിച്ചു. രക്ഷിതാക്കളുടെ ജന്മസ്ഥലം എന്നിവ പോലെയുള്ള ചോദ്യങ്ങളെ രാജസ്ഥാനും മറ്റ് ചില സംസ്ഥാനങ്ങളും ചോദ്യം ചെയ്തു. തങ്ങൾ ജനിച്ചത് എവിടെ ആണെന്ന് അറിവില്ലാത്തവരുണ്ട്. അവരോട് മാതാപിതാക്കളുടെ ജനന സ്ഥലം ചോദിക്കുന്നത് മണ്ടത്തരമാണെന്ന് സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു.
Story Highlights: NPR, CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here