ഡൽഹിയിൽ അമ്മയെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ഡൽഹിയിൽ അമ്മയെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ ജഹാംഗിർപുരി പ്രദേശത്താണ് സംഭവം.
മുപ്പത്തിയാറുകാരിയായ പൂജയും പന്ത്രണ്ടുവയസ്സുകാരനായ മകൻ ഹർഷിതുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വീട്ടിൽ നിന്ന ദുർഗന്ധം വമിക്കുന്നതായി അയൽവാസി പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന്റെ വാതിൽ തല്ലിത്തകർത്ത് അകത്ത് പ്രവേശിച്ച പൊലീസാണ് അമ്മയുടേയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇരുവരേയും കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. കൊലയ്ക്ക് മുമ്പ് ഇരുവരേയും മർദിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. രണ്ടോ മൂന്നോ ദിവസം മുമ്പാകാം കൊലപാതകം നടന്നിരിക്കുകയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി പൂജയുടെ വീട്ടിലെത്തിയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് നിലവിൽ പൊലീസ്. അയൽവാസികൾ പറഞ്ഞാണ് പൂജയുടെ മരണ വിവരം താൻ അറിയുന്നതെന്ന് അടുത്ത് താമസിക്കുന്ന അമ്മ പൊലീസിനോട് പറഞ്ഞു. പൂജയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. പൂജയും മകനും തനിച്ചാണ് വീട്ടിൽ താമസം. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൈമാറിയിട്ടുണ്ട്.
Story Highlights- Delhi, Stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here