പൗരത്വ നിയമ ഭേദഗതി; ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കപിൽ സിബൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായി സമർപ്പിച്ച നൂറ്റിമുപ്പത്തിരണ്ട് ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് വാദം കേൾക്കുന്നത്.
മൂന്ന് മാസത്തേക്ക് എൻപിആർ മാറ്റിവയ്ക്കണമെന്ന് കപിൽ സിബൽ കോടതിയിൽ വാദിച്ചു. 80 ഹർജികളിൽ ഇന്ന് വിധിയുണ്ടാകില്ല. കേന്ദ്രത്തിന് നോട്ടിസ് നൽകാത്ത ഹർജികളിൽ തീർപ്പില്ല. ഭരണഘടനാ ബെഞ്ചിലേക്ക് വിടണമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഒരിക്കൽ പൗരത്വം നിഷേധിച്ചാൽ പിന്നീടത് തിരിച്ചു നൽകാനാകില്ലെന്ന് കപിൽ സിബൽ പറഞ്ഞു. വാദം കേട്ട് തീരുമാനമെടുക്കാൻ നാലോ അഞ്ചോ മാസമെടുക്കും. അതുവരെ പൗരത്വം അനുവദിക്കുന്ന പ്രക്രിയയിൽ കോടതി എന്തെങ്കിലും ചെയ്യണമെന്ന് കപിൽ സിബൽ പറഞ്ഞു. എൻ പി ആർ , എൻ സി ആർ പ്രക്രിയ നീട്ടി വയ്ക്കണമെന്നും കപിൽ സിബൽ പറഞ്ഞു.
ഇടക്കാല ഉത്തരവ് വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. സിഎഎയിൽ സ്‌റ്റേ ആവശ്യത്തെ കേന്ദ്രസർക്കാർ എതിർത്തു. എല്ലാ ഹർജികളിലെയും പകർപ്പ് ലഭിച്ചാൽ ഉടൻ മറുപടി സമർപ്പിക്കാമെന്ന് എജി പറഞ്ഞു.
മുസ്ലിം ലീഗാണ് മുഖ്യകക്ഷി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, സിപിഐ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ, പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരും ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടിഎൻ പ്രതാപൻ എം.പി, നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി എന്നിവരുടെ ഹർജികളും കോടതിയുടെ പരിഗണനയ്ക്ക് വരും.
Story Highlights- Citizenship Amendment Act, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here