സിഗരറ്റിൽ ലഹരി മരുന്ന് നൽകി മൂന്നു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് 19 കാരൻ അറസ്റ്റിൽ
സിഗരറ്റിൽ ലഹരി മരുന്ന് നൽകി മൂന്നു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി സിടി അഷ്റഫിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷത്തോളമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പോക്സോ നിയമപ്രകാരമാണ് ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അഷ്റഫിൻ്റെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഷ്റഫ് ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ്.
കാലിക്കറ്റ് എൻഐടി പരിസരത്തെ വിദ്യാലയത്തിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്. സ്കൂളിന്റെ ബാത്റൂമിൽ വച്ച് ആരോ പുകവലിക്കുന്നതായി സംശയം തോന്നിയ വിദ്യാർഥികൾ അധ്യാപകരെ അറിയിക്കുകയും അധ്യാപകരെത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ പിടികൂടുകയുമായിരുന്നു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഷ്റഫാണ് സിഗരറ്റ് അടക്കമുള്ള ലഹരി വസ്തുക്കൾ സ്ഥിരമായി എത്തിച്ചു നൽകുന്നതെന്നും ഇയാൾ തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ, എൻഐടി പരിസരം എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് പൊലിസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ സാജിദ്, എസിപിഒ ശ്രീജേഷ്, ഡ്രൈവർ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: POCSO, Sexual Assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here