വർക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി; കെപിസിസി ഭാരവാഹികളുടെ ഭാഗിക പട്ടിക സമർപ്പിച്ചു
കെപിസിസി ഭാരവാഹികളുടെ ഭാഗിക പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. നാൽപതോളം പേർ അടങ്ങിയ പട്ടികയാണ് നൽകിയത്. വർക്കിംഗ് പ്രസിഡന്റുമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ജംബോ പട്ടിക പറ്റില്ലെന്ന നിലപാട് ഹൈക്കമാൻഡ് കടുപ്പിച്ചതും ഗ്രൂപ്പ് നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതുമാണ് ഭാഗിക പട്ടിക സമർപ്പിക്കാൻ കാരണം. അതേ സമയം, ഭാരവാഹിത്വം വേണ്ടെന്ന് ടി എൻ പ്രതാപനും, എ പി അനിൽ കുമാറും, വി ഡി സതീശനും ഹൈക്കമാൻഡിനെ അറിയിച്ചു.
മാരത്തൺ ചർച്ചകളിലും വ്യക്തമായ തീരുമാനത്തിൽ എത്താത്തതിനെ തുടർന്നാണ് ഭാഗിക പട്ടിക പുറത്തിറക്കുന്നതെന്ന് സൂചന. നാൽപതോളം അംഗങ്ങൾ ഉള്ള പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിട്ടുണ്ട്. വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് പട്ടിക. ശൂരനാട് രാജശേഖരൻ, പദ്മജാ വേണുഗോപാൽ, ടി സിദ്ധിഖ് തുടങ്ങിയവർ വൈസ് പ്രസിഡന്റ് പട്ടികയിൽ ഉണ്ടെന്നാണ് വിവരം. പ്രവർത്തന മികവ് പരിഗണിക്കണം. പ്രധാന ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം. ആറ് വർക്കിങ് പ്രസിഡന്റുമാർ വേണ്ട. കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവർ തുടരണം. മറ്റു ജനപ്രതിനിധികളെ ഒഴിവാക്കണം എന്നീ നിലപാടുകളിൽ ചർച്ചയുടെ അവസാന വട്ടവും മുല്ലപ്പള്ളി ഉറച്ചു നിന്നു.
ജംബോ പട്ടികയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ ഒഴിവാക്കണമെന്നാവശ്യവുമായി നേതാക്കൾ രംഗത്തെത്തിയിരുന്നു. വർക്കിംഗ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഉണ്ടായിരുന്ന വി. ഡി സതീശൻ, വൈസ് പ്രസിഡന്റുമാരുടെ നിരയിൽ ഇടം പിടിച്ചിരുന്ന എ.പി അനിൽ കുമാർ, ടി. എൻ പ്രതാപൻ എന്നിവരാണ് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്. ജംബോ പട്ടിക ജന മധ്യത്തിൽ പാർട്ടിയെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്നാണ് ഇവരുടെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here