താമരക്ക് വോട്ട് ചെയ്താല്‍ ഷഹീന്‍ ബാഗിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കും ; അമിത് ഷാ
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വോട്ട് ചെയ്താല്‍ ഷഹീന്‍ ബാഗിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്കായി വോട്ട് ചെയ്താല്‍ ഫെബ്രുവരി 11 വൈകുന്നേരത്തോടെ തന്നെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ ഒഴിപ്പിച്ചിരിക്കും എന്നാണ് ബിജെപി സോഷ്യല്‍ മീഡിയ വോളണ്ടിയര്‍മാരെ അഭിസംബോധന അമിത് ഷാ പറഞ്ഞത്.
അന്തരീക്ഷ മലിനീകരണമില്ലാത്ത, ശുദ്ധജലവും നല്ല വിദ്യാഭ്യാസവും ലഭിക്കുന്ന, ചേരികളും അനധികൃത കോളനികളുമില്ലാത്ത, ഗതാഗതക്കുരുക്കില്ലാത്ത ഒരു ഡല്‍ഹിയാണ് നമുക്ക് വേണ്ടത്. ആ ഡല്‍ഹിയില്‍ ഒരിക്കലും ഒരു ഷഹീന്‍ ബാഗ് ഉണ്ടാവരുതെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരേയും അമിത് ഷാ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കേജ്‌രിവാളിന്റെ നിലപാട് ലജ്ജാകരമാണ്. വാരണാസിയിലും പഞ്ചാബിലും പരാജയപ്പെട്ടത് പോലെ എഎപി ഇത്തവണ ഡല്‍ഹിയിലും പരാജയപ്പെടുമെന്നും അമിത് ഷ പറഞ്ഞു.
ഷഹീന്‍ ബാഗ് ‘ഷെയിം ബാഗ്’ ആയി മാറിയെന്ന് ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഷഹീന്‍ ബാഗിലെ സമരക്കാരെ പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും എഎപിയുമാണെന്ന് സമ്പിത് പാത്ര പറഞ്ഞു.
Story Highlights- Protests in Shaheen Bagh put to an end if voting for lotus Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here