ഗോധ്ര കലാപം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
ഗോധ്ര കലാപത്തിലെ 14 പ്രതികൾക്ക് ഉപാധികളോടെ സുപ്രിംകോടതി ജാമ്യം അനുവദിച്ചു. പ്രതികൾ ഗുജറാത്തിൽ കടക്കരുതെന്നും സാമൂഹ്യ, ആത്മീയ സേവനങ്ങൾ നടത്തണമെന്നുമാണ് ജാമ്യ വ്യവസ്ഥ. പ്രതികൾക്ക് ജോലി ലഭ്യമാക്കാൻ കഴിയുമോയെന്ന് ഭോപ്പാൽ ലീഗൽ സർവീസസ് അതോറിറ്റി പരിശോധിക്കണമെന്നും കോടതി നിർദേശം നൽകി.
ഗോധ്ര കലാപവുമായി ബന്ധപ്പെട്ട സദർപുര കൂട്ടക്കൊല കേസിലെ പതിനാല് പ്രതികൾക്കാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ ഗുജറാത്തിൽ കടക്കരുതെന്നും കോടതി നിർദേശിച്ചു. പ്രതികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഇൻഡോറിലേക്കും ജബൽപുരിലേക്കും അയക്കാൻ കോടതി ഉത്തരവിട്ടു.
ആഴ്ചയിൽ ആറ് മണിക്കൂർ സാമൂഹ്യ ആത്മീയ സേവനങ്ങൾ നിർബന്ധമായും നടത്തണം. സേവന പരിശീലനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കണം. ലീഗൽ സർവീസസ് അതോറിറ്റി ഇക്കാര്യം ഉറപ്പ് വരുത്തണം. ഓരോ മൂന്ന് മാസം കൂടുമ്പോഴും സുപ്രിംകോടതിക്ക് റിപ്പോർട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. 2002 മാർച്ചിൽ ഗോധ്ര സദർപുരയിൽ നടന്ന കൂട്ടക്കൊലയിൽ മുപ്പത്തിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. മുപ്പത്തിയൊന്ന് പേരെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി പതിനാല് പേരെ വെറുതെ വിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here