മാതൃഭൂമി ‘ക’ അക്ഷരോത്സവത്തിന് നാളെ തുടക്കം

മാതൃഭൂമി അക്ഷരോത്സവത്തിന് നാളെ തിരുവനന്തപുരം കനകക്കുന്നിൽ തുടക്കം. ഫെബ്രുവരി 2നാണ് സമാപനം. മുന്നൂറിലേറെ എഴുത്തുകാർ അക്ഷരോത്സവത്തിൽ പങ്കെടുക്കും. ഹരിത പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് അക്ഷരോത്സവമെന്ന് മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എംവി ശ്രേയാംസ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
‘ചുരുങ്ങുന്ന ഇടങ്ങൾ അതിജീവനത്തിന്റെ അക്ഷരങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് മാതൃഭൂമി അക്ഷരോത്സവത്തിന്റെ മൂന്നാം പതിപ്പ്. കനകക്കുന്നിലെ എട്ടു വേദികളിൽ ഇനി 4 നാൾ ആശയങ്ങളും അക്ഷരങ്ങളും വെളിച്ചം വിതറും. ചുറ്റുമുള്ളതൊക്കെയും ചർച്ച ചെയ്യുന്ന ഇടങ്ങളാകും വേദികൾ. നാൽപ്പതിലധികം വിദേശ എഴുത്തുകാരും കേരളത്തിൽ നിന്നുള്ള 200 ലേറെ പേർ അടക്കം മുന്നൂറിലധികം ഇന്ത്യൻ എഴുത്തുകാരും അക്ഷരോത്സവത്തിൽ പങ്കെടുക്കും.
ബുക്കർ സമ്മാന നിർണയ സമിതി അധ്യക്ഷയും കറുത്ത വർഗക്കാരിൽ നിന്നുള്ള ബ്രിട്ടനിലെ ആദ്യ പ്രസാധകയുമായ മാർഗരറ്റ് ബസ് ബി, ആഫ്രിക്കൻ എഴുത്തുകാരൻ പീറ്റർ കിമാനി, ഫ്ലവേഴ്സ് ഗ്രൂപ്പ് എംഡിയും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ തുടങ്ങിയവർ അക്ഷരോത്സവത്തിലുണ്ട്. മികച്ച ഇന്ത്യൻ കൃതിക്കും ഇത്തവണ പുരസ്കാരമുണ്ട്. എല്ലാ ദിവസവും രാത്രി പ്രശസ്ത ബാൻഡുകളുടെ സംഗീത പരിപാടിയുമുണ്ട്.
2018ലാണ് മാതൃഭൂമി ‘ക’ അക്ഷരോത്സവത്തിന് തുടക്കമിട്ടത്. കഴിഞ്ഞ വർഷം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെയായിരുന്നു പരിപാടി.
Story Highlights: Mathrubhumi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here