കൊച്ചി മെട്രോ; പ്രതിവർഷ സാമ്പത്തിക നഷ്ടത്തിൽ വൻ വർധനവ്
കൊച്ചി മെട്രോയുടെ പ്രതിവർഷ സാമ്പത്തിക നഷ്ടത്തിൽ വൻ വർധനവ്. 281 കോടി രൂപയുടെ വാർഷിക നഷ്ടമാണ് 2018-19 വർഷത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്താൽ 114 കോടി രൂപയുടെ അധിക നഷ്ടം. മെട്രോ ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വർധനവുണ്ട്. എന്നാൽ മഹാരാജാസ് മുതൽ തൈക്കുടം വരെയുളള ഭാഗത്ത് യാത്രാ സർവീസ് തുടങ്ങിയതാണ് ഈ വർധനവിന് പ്രധാന കാരണം. പ്രവർത്തന ചെലവ് ഇതോടൊപ്പം വർധിച്ചു.
Read Also: പൊതുപണിമുടക്ക്; കൊച്ചി മെട്രോ തടസമില്ലാതെ പ്രവര്‍ത്തിക്കും
ആലുവ മുതൽ മഹാരാജാസ് വരെയുള്ള ഭാഗത്തെ സർവീസിൽ മാത്രം പ്രതിദിനം 2.75 ലക്ഷം ശരാശരി യാത്രക്കാരെ ആകർഷിക്കാനാകുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. തൈക്കുടം വരെ 23.5 കിലോമീറ്റർ ദൂരത്തിൽ മെട്രോ ഓടിയെത്തിയിട്ടും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ഇതുവരെ രണ്ട് തവണ മാത്രമാണ് ദിവസ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നത്. ഉത്സവ സീസണിലും ആഴ്ചാവസാനവുമാണ് യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവുള്ളത്.
നിലവിൽ കൊച്ചി മെട്രോയിലെ ദിവസ യാത്രക്കാരുടെ ശരാശരി എണ്ണം 68,000 ആണ്. ആഴ്ചാവസാനം 72,000 യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തുന്നത് . മഹാരാജാസ്- തൈക്കുടം പാതയിൽ സർവീസ് തുടങ്ങുന്നത് വരെ 35,000 ആയിരുന്നു ശരാശരി യാത്രാക്കാർ.
ഫ്രഞ്ച് ഏജൻസിയിൽ നിന്നെടുത്ത 1500 കോടി രൂപയുടെ ലോൺ തിരിച്ചടവ് അടുത്ത മാസം ആരംഭിക്കും. ഇതിന് പുറമേ ജില്ലാ സഹകരണ ബാങ്കിൽ നിന്നും കാനറാ ബാങ്കിൽ നിന്നും പദ്ധതിക്കായി ലോൺ എടുത്തിരുന്നു. തിരിച്ചടവ് ബാധ്യത ഇൻഫോപാർക്ക് വരെ നീളുന്ന നിർദിഷ്ട രണ്ടാംഘട്ട പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേന്ദ്രാനുമതി ലഭിക്കൽ എളുപ്പമാവുകയുമില്ല.
മൊത്തം വരുമാനത്തിന്റെ 40% ആണ് ടിക്കറ്റിതര വരുമാനമെന്നാണ് കെഎംആർഎൽ വാദം. പരസ്യം, വാടക ഇനങ്ങളിലായാണ് ഈ വരുമാനം. ഈ വരുമാനത്തിൽ കൂടുതൽ വളർച്ച കൈവരിച്ചാൽ മാത്രമേ നഷ്ടത്തിന്റെ തോത് കുറയ്ക്കാനാവൂ.
kochi metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here