ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി-20: ഹെതർ നൈറ്റിനു ഫിഫ്റ്റി; ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ
ത്രിരാഷ്ട്ര വനിതാ ടി-20 പരമ്പരയുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തകർച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ഹെതർ നൈറ്റും തമ്മി ബ്യൂമൊണ്ടും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 67 റൺസെടുത്ത ഹെതർ നൈറ്റാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശർമ്മ, ശിഖ പാണ്ഡെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ആമി ജോൻസിനെ നഷ്ടമയി. സ്കോർബോർഡിൽ നാലു റൺസ് മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. ആമിയെ രാജേശ്വരി ഗെയ്ക്‌വാദിൻ്റെ പന്തിൽ ഹർമൻപ്രീത് കൗർ പിടികൂടി. പിന്നാലെ ഡാനിയൽ വ്യാട്ടിനെ (4) ഗെയ്ക്‌വാദിൻ്റെ പന്തിൽ ശിഖ പാണ്ഡെ പിടിച്ചു പുറത്താക്കി. ഏറെ വൈകാതെ നതാലി സിവർ (20) രാധ യാദവിൻ്റെ ഇരയായി മടങ്ങി. നതാലി ദീപ്തി ശർമ്മക്ക് പിടികൊടുത്ത് പുറത്താവുകയായിരുന്നു. ഫ്രാൻ വിൽസണെ (7) ശിഖ പാണ്ഡെ ക്ലീൻ ബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് പതറി. 10 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 59 റൺസായിരുന്നു അപ്പോൾ ഇംഗ്ലണ്ടിൻ്റെ സമ്പാദ്യം.
അവിടെ നിന്നാണ് ഹെതർ നൈറ്റും തമ്മി ബ്യൂമൊണ്ടും ഒത്തു ചേരുന്നത്. അഞ്ചാം വിക്കറ്റിൽ 69 റൺസാണ് ഇരുവരും ചേർന്നാണ് കൂട്ടിച്ചേർത്തത്. 18ആം ഓവറിൽ ഹെതർ നൈറ്റിനെ ജമീമയുടെ കൈകളിലെത്തിച്ച ശിഖ പാണ്ഡെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 44 പന്തുകളിൽ 8 ബൗണ്ടറികളും രണ്ട് സിക്സറും സഹിതം 67 റൺസ് എടുത്തിട്ടാണ് ഹെതർ മടങ്ങിയത്. 19ആം ഓവറിൽ തമ്മി ബ്യൂമൊണ്ടിനെയും (37), കാതറിൻ ബ്രണ്ടിനെയും (2) പുറത്താക്കിയ ദീപ്തി ശർമ്മ ഇംഗ്ലണ്ടിനെ 150 എടുക്കുന്നതിൽ നിന്ന് തടഞ്ഞു.
Story Highlights: India, England, T-20, Womens Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here