ഹർമനും ഷഫാലിയും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം

ത്രിരാഷ്ട്ര വനിതാ ടി-20 പരമ്പരയുടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം. ഇംഗ്ലണ്ടിൻ്റെ 147 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്കായി 42 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് തിളങ്ങിയത്. കൗമാര ഓപ്പണർ ഷഫാലി വർമ്മ 30 റൺസെടുത്തു.
ഗംഭീരമായാണ് ഇന്ത്യ തുടങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്മൃതി മന്ദന ഒരു വലിയ ഇന്നിംഗ്സ് കാഴ്ച വെക്കുമെന്ന് കരുതവെയാണ് ആദ്യ വിക്കറ്റ് വീണത്. 10 പന്തുകളിൽ 15 റൺസെടുത്ത മന്ദന നതാലി സിവറിൻ്റെ പന്തിൽ ലോറ വിൻഫീൽഡിനു പിടികൊടുത്ത് മടങ്ങി. രണ്ടാം വിക്കറ്റിൽ ഷഫാലി ജമീമയുമായി 37 റൺസ് കൂട്ടിച്ചേർത്തു. 25 പന്തുകളിൽ 30 റൺസെടുത്ത ഷഫാലിയെ ഫ്രാൻ വിൽസണിൻ്റെ കൈകളിലെത്തിച്ച ഹെതർ നൈറ്റ് ഇംഗ്ലണ്ടിന് ബ്രേക്ക്‌ത്രൂ നൽകി. പിന്നാലെ 20 പന്തുകളിൽ 26 റൺസെടുത്ത ജമീമ റോഡ്രിഗസും മടങ്ങി. കാതറിൻ ബ്രണ്ടിൻ്റെ പന്തിൽ ലോറ വിൻഫീൽഡ് പിടിച്ചാണ് ജമീമ പുറത്തായത്.
വേദ കൃഷ്ണമൂർത്തി (7), തനിയ ഭാട്ടിയ (11) എന്നിവർ വേഗം പുറത്തായി. വേദയെ സോഫി എക്സ്ലെസ്റ്റണിൻ്റെ പന്തിൽ ആമി ജോൺസ് സ്റ്റമ്പ് ചെയ്തു പുറത്താക്കിയപ്പോൾ ഭാട്ടിയ കാതറിൻ ബ്രണ്ടിൻ്റെ പന്തിൽ ഹെതർ നൈറ്റിനു പിടികൊടുത്ത് മടങ്ങി. തുടർന്ന് ദീപ്തി ശർമ്മക്കൊപ്പം (8 പന്തുകളിൽ 12) ചേർന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 34 പന്തുകളിൽ അഞ്ച് ബൗണ്ടറിക്ളും ഒരു സിക്സറും സഹിതമാണ് ഹർമൻ 42 റൺസ് എടുത്തത്.
Story Highlights: India, England, T-20, Womens Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here