കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ച ഉത്തർപ്രദേശ് ഗോരഖ്പൂർ ആശുപത്രിയിലെ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് കഫീൽ ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. മധുരയിലെ ജയിലിലേക്കാണ് കഫീൽ ഖാനെ മാറ്റിയത്. അറസ്റ്റ് ചെയ്തതിന് ശേഷം അലിഗഡിലെ ജയിലിലായിരുന്നു കഫീൽ ഖാൻ.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തു
ഡൽഹി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ബിജെപി കഫീൽ ഖാനെ അറസ്റ്റ് ചെയ്തതെന്ന് സഹോദരൻ ആദിൽ ഖാൻ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഡോ.കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ അലിഗഡിൽ വച്ച് നടന്ന പ്രതിഷേധ പരിപാടിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. മുംബൈയിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
നേരത്തെ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നു എന്നാരോപിച്ച് സെക്ഷൻ 153 എ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘മോട്ടാ ഭായ് നമ്മളെ ഹിന്ദുക്കളും മുസ്ലിങ്ങളുമാകാനാണ് പഠിപ്പിക്കുന്നത്, അല്ലാതെ മനുഷ്യരാകാനല്ല’ എന്നും അദ്ദേഹം പറഞ്ഞുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ പരാമർശിക്കാറ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here