ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണം; ആവശ്യവുമായി ഒരു കൂട്ടം പാക് എംപിമാർ

ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം പാക് എംപിമാർ. പാകിസ്താൻ പാർലമെൻ്റിലാണ് ഇവർ ഇക്കാര്യം ഉന്നയിച്ചത്. ഫെബ്രുവരി 10ന് ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് ഇവർ പറഞ്ഞുവെന്നും ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ജംഇയ്യത്തുൽ ഉലമ-എ ഇസ്ലാം ഫസൽ എന്ന പാർട്ടിയുടെ എംപിമാരാണ് ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ജെയുഐഎഫ് നേതാവ് മൗലാന അബ്ദുല്‍ അക്ബര്‍ ചിത്രാലിയാണ് പാർലമെൻ്റിൻ്റെ ദേശീയ അസംബ്ലിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. കശ്മീർ വിഷയം ഉയർത്തിക്കാട്ടിയ ചിത്രാലി, യുദ്ധം ആരംഭിച്ചാൽ ആഗോള സമൂഹത്തിൻ്റെ ഇടപെടൽ വിഷയത്തിൽ ഉണ്ടാവുമെന്ന് കരുതുന്നു.
യുദ്ധം ആരംഭിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് ഒട്ടേറെ എംപിമാർ രംഗത്തു വന്നിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കശ്മീരിനെ സ്വതന്ത്രമാക്കണമെങ്കിൽ യുദ്ധം മാത്രമാണ് പോംവഴി. 1974ലെ വിഭജന പദ്ധതി അതുവഴി പൂര്‍ത്തിയാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
അതേ സമയം, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യത്തിൽ മൗനം പാലിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു.
അതേ സമയം, ജമ്മുകശ്മീർ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസർക്കാർ പുനക്രമീകരിച്ചു. ഓഗസ്റ്റ് 5 നും 6നും ആയി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജമ്മുകശ്മീർ പുനസംഘടന ബില്ലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്രസർക്കാർ പൂർത്തിയാക്കിയത്.
Story Highlights: India, Pakistan, War
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here