റിസർവ് ബാങ്കിന്റെ ആറംഗ ധനനയ നിർണയ സമിതി യോഗത്തിന് ഇന്ന് തുടക്കമാകും

കേന്ദ്ര ബജറ്റിനു പിന്നാലെ റിസർവ് ബാങ്കിന്റെ ആറംഗ ധനനയ നിർണയ സമിതിയുടെ ഈ സാമ്പത്തിക വർഷത്തിലെ അവസാന യോഗത്തിന് ഇന്ന് തുടക്കമാകും. ഈ മാസം ആറിനാണ് ധനനയ പ്രഖ്യാപനം. ഡിസംബറിൽ നാണയപ്പെരുപ്പം അഞ്ചരവർഷത്തെ ഉയർന്ന 7.35 ശതമാനത്തിലെത്തിയതിനാൽ, ഇക്കുറിയും പലിശ കുറയ്ക്കാൻ സാദ്ധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
മാത്രമല്ല, നാണയപ്പെരുപ്പം 4 ശതമാനത്തിന് താഴെയാണെങ്കിൽ മാത്രമേ പലിശ കുറയ്ക്കാൻ ധനസമിതി തയാറാകൂ. എല്ലാ യോഗത്തിലും പലിശ കുറയ്ക്കാനാവില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബജറ്റിൽ കുറഞ്ഞ ആദായ നികുതി സ്ളാബ് കുറയ്ക്കുമെന്നുള്ള പ്രഖ്യാപനം വിപണിയിലേക്ക് പണമൊഴുക്ക് കൂട്ടുമെന്ന പ്രതീക്ഷയിലാണ്. ഇത് നാണയപ്പെരുപ്പം ഉയരാനിടയാക്കും. അതുകൊണ്ട് തന്നെ റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ.
ഡിസംബറിലെ ധനനയ നിർണയ സമിതി യോഗത്തിൽ ജിഡിപി വളർച്ചാ പ്രതീക്ഷ റിസർവ് ബാങ്ക് വെട്ടിക്കുറച്ചത് കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 2019-20ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്നുള്ള പ്രഖ്യാപനം ഫെബ്രുവരിയിലെ ധനയോഗത്തിൽ 5 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കുകയാണ് ഉണ്ടായത്.
നിലവിൽ റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനവുമാണ്. സി.ആർ.ആർ : 4.00 %, എം.എസ്.എഫ് :5.40%, എസ്.എൽ.ആർ : 18.50%. നിരക്കിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here