കെഎം ഷാജിക്ക് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ കഴിയില്ലെന്ന് എകെ ബാലൻ; മന്ത്രിയുടെ ക്രമപ്രശ്‌നം തള്ളി സ്പീക്കർ

കെ എം ഷാജിക്ക് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ കഴിയില്ലെന്ന മന്ത്രി എ.കെ.ബാലന്റെ ക്രമപ്രശ്‌നം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തള്ളി. വോട്ടെടുപ്പിൽ മാത്രമാണ് കോടതിയുടെ വിലക്കെന്നും മറ്റുനടപടികളിൽ പങ്കെടുക്കുന്നതിന് തടസമില്ലെന്നും സ്പീക്കർ റൂൾ നൽകി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ചുള്ള കെഎം ഷാജിയുടെ പരാമർശവും വിവാദമായി.
വോട്ടെടുപ്പ് ഉള്ള പ്രമേയം അവതരിപ്പിക്കാൻ വോട്ടവകാശം ഇല്ലാത്ത കെഎം ഷാജിക്ക് യോഗ്യത ഇല്ലെന്നായിരുന്നു എകെ ബാലന്റെ വാദം. ഇതിനെതിരെ രൂക്ഷമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. ബാലനെതിരെ നടത്തിയ പരാമർശം ഭരണപക്ഷ ബഹളത്തെ തുടർന്ന് കെ.സി.ജോസഫ് പിൻവലിക്കേണ്ടി വന്നു. വാക്കേറ്റങ്ങൾക്കൊടുവിൽ ബാലന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നു സ്പീക്കറുടെ റൂളിംഗ്.
പൗരത്വ വിഷയത്തിൽ മമതാ ബാനർജിയേയും പിണറായി വിജയ നേയും താരതമ്യം ചെയ്തുള്ള ഷാജിയുടെ വാക്കുകളും ബഹളത്തിനിടയാക്കി. ഷാജിയുടേത് സ്ത്രീവിരുദ്ധ പരാമാർശമെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രസ്താവന വിവാദമായതോടെ പരാമർശം ഷാജി പിൻവലിച്ചു. ഷാജിക്ക് എസ്ഡിപിഐയുടെ സ്വരമാണെന്ന മന്ത്രി വി എസ്.സുനിൽ കുമാറിന്റെ വിമർശനവും ബഹളത്തിന് ഇടയാക്കി.
Story Highlights- KM Shaji, AK Balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here