വിദ്യാര്‍ത്ഥിയെ മനപൂര്‍വം കാറിടിച്ച് വീഴ്ത്തിയ സംഭവം ; പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി

മലപ്പുറം താനൂരില്‍ വിദ്യാര്‍ത്ഥിയെ മനപൂര്‍വം കാറിടിച്ച് വീഴ്ത്തിയ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. അഞ്ച് ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനോ ഗുരുതര വകുപ്പുകള്‍ ചുമത്താനോ പൊലീസ് തയ്യാറായിട്ടില്ല. ടയര്‍ കയറിയിറങ്ങി ഇരുകാലുകളുടെയും എല്ലുകള്‍ പൊട്ടിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ചികില്‍സക്കായി ഇതിനോടകം ലക്ഷങ്ങളാണ് ചെലവായത്.
കഴിഞ്ഞ ദിവസം തിരൂര്‍ മീനടത്തൂര്‍ സ്‌കൂളിന് സമീപത്ത് വച്ചാണ് വിദ്യാര്‍ത്ഥിക്ക് കാറിടിച്ച് പരുക്കേറ്റത്. വാഹനം വരുന്നത് കണ്ടിട്ടും റോഡില്‍ നിന്ന് ഇറങ്ങി നടന്നില്ല എന്ന പേരില്‍ വിദ്യാര്‍ത്ഥികളും കാറിലെത്തിയ പകര സ്വദേശി സമദും തമ്മില്‍ തര്‍ക്കമുണ്ടായി. സമദ് പിന്നീട് അമിതവേഗത്തില്‍ കാറോടിച്ച് പോകുകയും മുന്നിലുണ്ടായിരുന്ന ബിന്‍ഷാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മനപ്പൂര്‍വ്വം വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും നിസാര വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇത് വരെ തയാറായിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച ദുഖത്തില്‍ നിന്ന് കുടുംബം കരകയറും മുന്‍പാണ് എസ്എസ്എല്‍സി പരീക്ഷക്ക് തയ്യാറെടുക്കുന്ന മകന്‍ ബിന്‍ഷാദിന് അപകടം സംഭവിച്ചത്.
Story Highlight- student , intentionally hit by a car, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here