മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ കാര്‍ ഇടിപ്പിച്ച സംഭവം ; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം താനൂരില്‍ വിദ്യാര്‍ത്ഥിയെ കാര്‍ ഇടിപ്പിച്ച സംഭവത്തില്‍ വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പകര സ്വദേശി സമദാണ് പൊലീസ് പിടിയിലായത്. പൊലീസിന്റെ അലംഭാവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായത്.
താനൂര്‍ മീനടത്തൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിന്‍ഷാദ് റഹ്മാനാണ് അപകടത്തില്‍ സാരമായ പരുക്കേറ്റത്. എന്നാല്‍ കാര്‍ ഇടിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് തയാറായില്ല. അശ്രദ്ധ മൂലമുള്ള അപകടമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പൊലീസിന്റെ ശ്രമം. വിഷയം മാധ്യമങ്ങള്‍ ഏറ്റുപ്പിടിച്ചതോടെയാണ് പൊലീസിന്റെ നടപടി.
പ്രതിയായ പകര സ്വാദേശി സമദിനെതിരെ വധശ്രമം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍കൂടി ചുമത്തി. സ്‌കൂളിലേക്ക് പോകും വഴി കാറിലെത്തിയ പ്രതി വാഹനം വരുന്നത് കണ്ടിട്ടും റോഡില്‍ നിന്ന് ഇറങ്ങി നടന്നില്ല എന്ന പേരില്‍ വിദ്യാര്‍ത്ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. പിന്നീട് അമിതവേഗത്തില്‍ കാറോടിച്ച് മുന്നിലുണ്ടായിരുന്ന ബിന്‍ഷാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുകാലുകളിലും കാര്‍ കയറ്റിയിറക്കയതോടെ സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Story Highlight- student , intentionally hit by a car, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here