കേരളത്തിലെ കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളും പ്രളയവും: മന്ത്രി വി എസ് സുനിൽ കുമാർ

സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ നയങ്ങളും പ്രളയവുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫാണ് കാർഷിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
അപ്രതീക്ഷിതമായി വിഷയത്തിൽ ചർച്ചയാകാമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിക്കുകയായിരുന്നു. രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ 11 പേർ പങ്കെടുത്തു.
സർക്കാർ അധികാരത്തിൽ വന്ന ശേഷം 22 കർഷകർ ആത്മഹത്യ ചെയ്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ കാർഷിക ഉത്പന്നങ്ങളുടേയും വിലയിടിഞ്ഞു. എന്നിട്ടും എല്ലാം ഭദ്രമാണെന്നാണ് കൃഷി മന്ത്രി പറയുന്നത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്.
കർഷകർക്ക് വേണ്ടി മുതലക്കണ്ണീരാണ് പ്രതിപക്ഷം ഒഴുക്കുന്നതെന്ന് കൃഷി മന്ത്രി തിരിച്ചടിച്ചു. 69 കർഷകർ ആത്മഹത്യ ചെയ്ത കാലത്ത് ഭരണം നടത്തിയവരാണ് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നത്. പ്രമേയം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here