ശബരിമല വിശാല ബെഞ്ചിന്റെ സിറ്റിംഗ് നാളെ ഉണ്ടാകില്ല

ശബരിമല വിശാല ബെഞ്ചിന്റെ സിറ്റിംഗ് നാളെ ഉണ്ടാകില്ല. നാളെ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചുവെന്ന് സുപ്രിംകോടതി നോട്ടിസ് അയച്ചു.
രാജ്യത്തെ മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിശാലബെഞ്ചിന്റെ ആദ്യദിവസത്തെ വാദംകേൾക്കൽ പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു. ബെഞ്ചിലെ ജഡ്ജിക്ക് സുഖമില്ലാത്ത സാഹചര്യത്തിലാണ് നടപടി. രാവിലെ കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദമുഖങ്ങൾക്ക് തുടക്കമിട്ടിരുന്നു.
മതാചാരങ്ങളിൽ ജുഡീഷ്യൽ പരിശോധന വേണ്ടെന്ന നിലപാട് സ്വീകരിച്ചവരുടെ വാദമാണ് ഒൻപതംഗ ബെഞ്ച് ആദ്യം കേൾക്കുന്നത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണ്. അത്യന്താപേക്ഷിതമായ ആചാരമാണോയെന്ന് കോടതിയാണോ മതവിഭാഗമാണോ തീരുമാനമെടുക്കേണ്ടത് എന്നതാണ് തർക്കം. ഭരണഘടനയിലെ മതവിഭാഗങ്ങൾ എന്ന വാക്കിന്റെ പ്രാധാന്യം ഏറെയാണെന്നും വ്യാഖാനിക്കേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. ഏതൊക്കെയാണ് മതകാര്യങ്ങൾ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇതിനിടെയാണ് വിശാലബെഞ്ച് സിറ്റിംഗ് അവസാനിപ്പിച്ചത്. രണ്ട് മണിക്ക് സിറ്റിംഗ് തുടരുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് ജഡ്ജിയുടെ സുഖമില്ലായ്മ ചൂണ്ടിക്കാട്ടി നാളെ പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.
ശബരിമല യുവതിപ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്‌സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള പ്രവേശനവിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട അന്തിമതീർപ്പിന് ഏറെ നിർണായകമാകുന്ന ഏഴ് പരിഗണനാവിഷയങ്ങളിലാണ് ഒൻപതംഗ ബെഞ്ച് വാദം കേൾക്കുന്നത്.
Story Highlights- Sabarimala, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here