ബ്രഹ്മപുരത്തെ തീപിടുത്തം: തീയണയ്ക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് ഫയർ ഫോഴ്‌സ്; ശ്രമം തുടരുന്നു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് ഫയർ ഫോഴ്‌സ്. 80 ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്ലാന്റിന് സമീപമുള്ള പുഴകളിൽ നിന്നും പമ്പ് ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥർ.
ഇന്നലെ ഉച്ചയ്ക്ക് 2. 30 ഓടെയാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ അഗ്‌നിക്കിരയായി. ഇത് അന്തരീക്ഷത്തിലേക്ക് പുകപടലങ്ങൾ ക്രമാതീതമായി വ്യാപിക്കുന്നതിനു കാരണമായി. കാലാവസ്ഥ വ്യതിയാനം മൂലം ഉയർന്ന താപനില കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടുത്തം തടയാനുള്ള നടപടികൾ കോർപറേഷൻ പാലിച്ചു എന്നും, അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും സ്ഥലം സന്ദർശിച്ച കൊച്ചി മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ട.
നാലുദിവസങ്ങൾക്ക് മുൻപും ഇവിടെ തീപിടുത്തം സംഭവിച്ചിരുന്നു. വേനൽ കടുത്ത സാഹചര്യത്തിൽ, തീപിടുത്തങ്ങൾ തുടർക്കഥയാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. തീപിടുത്തത്തിൽ ഉണ്ടാകുന്ന പുകപടലങ്ങൾ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നുണ്ട്. തീപിടുത്തം തടയാനുള്ള നടപടികൾ സ്വീകരിച്ചതായി കോർപറേഷൻ അവകാശപ്പെടുമ്പോഴാണ് പ്ലാന്റിൽ വീണ്ടും വീണ്ടും തീപിടുത്തങ്ങൾ ഉണ്ടാവുന്നത്. തീപിടുത്തം ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി കോർപറേഷൻ സ്ഥാപിച്ച മോട്ടോറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉണ്ട്.
Story Highlights: Brahmapuram waste plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here