ഇന്ത്യാ സന്ദർശനത്തിനായി ഡോണൾഡ് ട്രംപ് പുറപ്പെട്ടു; മോദി അടുത്ത സുഹൃത്തെന്ന് ട്രംപ്

ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെട്ടു. പ്രധാന മന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ട്രംപ് പറഞ്ഞു. ഇന്ത്യാ സന്ദർശനം ഏറെ നാൾ മുൻപേ ഉറപ്പിച്ച പരിപാടിയാണെന്നും അവിടത്തെ ആളുകൾക്കൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ട്രംപ്.
ഇതൊരു വലിയ യാത്രയായാണ് വിചാരിക്കുന്നത്. മികച്ച ബന്ധമാണ് തനിക്ക് മോദിയുമായുള്ളത്. ഇന്ത്യയിൽ തന്റെ സന്ദർശനത്തോട് അനുബന്ധിച്ച് നടക്കാൻ പോകുന്നത് വലിയ പരിപാടിയാണ് എന്നാണ് കേട്ടത് എന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിൽ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പരിപാടിയാണിതെന്ന് മോദി തന്നോട് പറഞ്ഞു. അതിൽ ആശ്ചര്യമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ്.
അതേസമയം, മോദിയും ട്രംപും പങ്കെടുക്കുന്ന പരിപാടിക്കായുളള ഒരുക്കത്തിലാണ് ഗുജറാത്ത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിലാണ് ഇരു നേതാക്കളും റോഡ് ഷോ നടത്തുക.
ഇരുനേതാക്കളും ചേർന്ന് നടത്തുന്ന റോഡ് ഷോ കടന്നുപോകുന്ന 22 കിലോമീറ്റർ ദൂരം വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ അരങ്ങേറും. മൊട്ടേര സ്റ്റേഡിയത്തിലെ മെഗാ ഷോയിൽ എആർ റഹ്മാനും സോനു നിഗവും നേതൃത്വം നൽകുന്ന വമ്പൻ സംഗീതനിശയും ബോളിവുഡ് താരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങിലെത്തും. സച്ചിൻ മുതൽ ഗാംഗുലി വരെയുള്ളവർ പ്രത്യേക ക്ഷണിതാക്കളാണ്.
എന്നാൽ, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്ന് വെളിപ്പെടുകയുണ്ടായി. വൈറ്റ്ഹൗസ് വ്യത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ ആണവകരാർ സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.
donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here