ഡൽഹി കലാപത്തിൽ ഒൻപത് മരണം

ഡൽഹിയിൽ കലാപം വ്യാപിക്കുന്നതിനിടെ മരണസംഖ്യ ഒൻപതായി. പ്രദേശവാസികളാണ് മരിച്ചവരിൽ അധികവും. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്നലെ മരിച്ചിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിൽ തുടങ്ങിയ കലാപം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൂന്ന് എൻഡിടിവി റിപ്പോർട്ടർമാർക്കും ക്യാമറാമാനും ആക്രമണത്തിൽ പരുക്കേറ്റു. ദൃശ്യങ്ങൾ പകർത്തുന്ന മാധ്യമപ്രവർത്തകരെ അക്രമികൾ തടഞ്ഞു. 160 ഓളം പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്.
സംഘർഷം അടിച്ചമർത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കൻ ഡൽഹിയിൽ വിന്യസിച്ചു. പരുക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആശുപത്രിയിൽ സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിയാണ് കേജ്‌രിവാൾ സന്ദർശിച്ചത്. പരുക്കേറ്റവരുടെ സ്ഥിതിവിവരങ്ങൾ അരവിന്ദ് കേജ്‌രിവാൾ ചോദിച്ചറിഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് ആംആദ്മി നേതാക്കളും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here