ഡല്‍ഹി കലാപം ; മരണ സംഖ്യ പത്തായി, നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമെന്ന് പൊലീസ്

ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം പത്തായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒന്‍പത് സാധാരണക്കാരുമാണ് അക്രമണസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 56 പൊലീസുകാര്‍ക്ക് പരുക്കേറ്റെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും 11 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അമിത് ഷാ പറഞ്ഞു. ആവശ്യത്തിന് സേനയെ കലാപബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കന്നത് ഒഴിവാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മരിച്ച പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ കത്തയച്ചു.
സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റിരുന്നു. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറാമാനും ആക്രമണത്തില്‍ പരുക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തടഞ്ഞു. സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിച്ചു. പരുക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തിയാണ് കേജ്‌രിവാള്‍ സന്ദര്‍ശിച്ചത്. പരുക്കേറ്റവരുടെ സ്ഥിതിവിവരങ്ങള്‍ അരവിന്ദ് കേജ്‌രിവാള്‍ ചോദിച്ചറിഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് ആംആദ്മി നേതാക്കളും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
Story Highlights: Citizenship Amendment Act, delhi riots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here