‘കരുണ’ വിവാദം : ആഷിഖ് അബുവിന്റെ റെസ്റ്റോറന്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

കരുണ സംഗീത നിശാവിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ റെസ്റ്റോറന്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ദുരിതാശ്വാസ നിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആഷിഖ് അബുവിനേയും, ഭാര്യ റീമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആഷിഖ് അബുവിനെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ദുരിതാശ്വാസ നിധി വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി യുടെ തീരുമാനം. ഇതിന് മുന്നോടിയായാണ് ബിജെപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ റെസ്റ്റോറന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ തുക വകമാറ്റി ചെലവഴിച്ചെതാണ് ആഷിഖ് അബുവിനെതിരെയുള്ള പ്രധാന ആരോപണം. പരിപാടി നഷ്ടമായിരുന്നെന്നും, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ആദ്യ ഘട്ടത്തിൽ തീരുമാനം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു സംഘടകരുടെ പ്രതികരണം.
എന്നാൽ അഴിമതി പുറത്തുവന്നപ്പോൾ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രക്ഷപ്പെടാനാണ് ആഷിഖ് അബുവും കൂട്ടരും ശ്രമിച്ചതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു
ഈ വിഷയത്തിൽ കൊച്ചി സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights- Aashiq Abu,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here