വെടിയുണ്ടകള്‍ കാണാതായ കേസ് ; എസ്‌ഐയെ അറസ്റ്റ് ചെയ്തു

പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ എസ്‌ഐയെ അറസ്റ്റ് ചെയ്തു. കാണാതായ കാട്രിഡ്ജുകള്‍ക്ക് പകരം വ്യാജ കാട്രിഡ്ജുകള്‍ വെച്ചതിനാണ് എസ്‌ഐ റെജി ബാലചന്ദ്രനെ അറസ്റ്റ് ചെയ്തത്. പതിനൊന്ന് പേരുള്ള പ്രതിപ്പട്ടികയിലെ ഒന്‍പതാം പ്രതിയാണ് റെജി ബാലചന്ദ്രന്‍.
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ നടപടി. ക്യാമ്പില്‍ നിന്ന് കാണാതായ ക്യാട്രിഡ്ജുകള്‍ക്ക് പകരം വ്യാജ ക്യാട്രിഡ്ജുകള്‍ വച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ എസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അടുത്തിടെ എസ്എപി ക്യാമ്പില്‍ നടന്ന പരിശോധനയില്‍ 350 വ്യാജ ക്യാട്രിഡ്ജുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.വെടിയുണ്ടകള്‍ കാണാതായ കാലയളവിലുള്ള ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014 ല്‍ എസ്എപി ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2014 മെയ് മാസത്തില്‍ 350 ഡ്രില്‍ കാഡ്രിഡ്ജുകള്‍ കാണാനില്ല എന്നു മനസ്സിലാക്കിയ റെജി ബാലചന്ദ്രന്‍ രണ്ടു മാസത്തിന് ശേഷം കബളിപ്പിക്കാനായി വ്യാജ കാഡ്രിഡ്ജുകള്‍ വച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നിലവില്‍ അടൂര്‍ കെഎപി ക്യാമ്പിലെ ട്രെയിനര്‍ എസ്‌ഐയാണ് റെജി. ഇയാളെ സഹായിച്ചുവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. എസ്എപിയിലേക്ക് പൊലീസ് ചീഫ് സ്റ്റോറില്‍ നിന്നും നല്‍കിയ വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
Story Highlights: CAG report, SAP camp. Missing case of bullets, SI arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here