ഡൽഹിയിൽ കലാപം തുടരുന്നു; വെടിയേറ്റ് 70 പേർ ചികിത്സയിൽ

വടക്കു കിഴക്കൻ ഡൽഹിയിൽ അർധ രാത്രിയിലും പുലർച്ചെയുമായി കലാപം തുടരുന്നു. മുസ്തഫാബാദിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. വെടിയേറ്റ പരുക്കുകളുമായി എഴുപത് പേർ ചികിത്സ തേടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. കലാപത്തിൽ ഇതുവരെ പതിമൂന്ന് പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം, കലാപവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
ഡൽഹി പൊലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും അടക്കം അറുപത്തിയേഴ് കമ്പനി സേനയെയാണ് വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത മേഖലകളിൽ വിന്യസിച്ചത്. അർധരാത്രിയിലും പുലർച്ചെയുമായി പല മേഖലകളിലും റൂട്ട് മാർച്ച് നടത്തിയെന്നാണ് റിപ്പോർട്ടുകൾ. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. ഏറെ പാടുപ്പെട്ടാണ് ഇവിടേക്ക് ആംബുലൻസുകൾക്കും അഗ്‌നിശമനസേന യൂണിറ്റുകൾക്കും എത്താൻ കഴിഞ്ഞത്.
പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം കലാപത്തിലേക്ക് എത്തുകയായിരുന്നു. അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കി. ഉത്തർപ്രദേശിലെ നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ സ്‌കൂളുകൾക്ക് ഇന്നും അവധി നൽകി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു.
story highlights- delhi riots, citizenship amendment act, Supreme court of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here