കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം; ശരണ്യയുടെ കാമുകൻ അറസ്റ്റിൽ
കണ്ണൂരിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകനെ അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിധിനാണ് അറസ്റ്റിലായത്. പ്രേരണാക്കുറ്റം ചുമത്തിയാണ് നിധിനെ അറസ്റ്റ് ചെയ്തത്.
നിധിനെതിരായ ശരണ്യയുടെ മൊഴിക്ക് ശക്തമായ സാഹചര്യ തെളിവുകളുടെ പിന്തുണയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയുടെ വീട്ടിൽ നിധിൻ എത്തിയിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിധിൻ തന്ത്രപൂർവ്വം കൈക്കലാക്കി. ശരണ്യയെക്കൊണ്ട് ബാങ്കിൽ നിന്ന് ലോൺ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാൾ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്റെ രേഖകൾ നിധിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നര വയസുകാരൻ വിയാന്റെ മൃതദേഹം ഒരാഴ്ച മുൻപാണ് കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടൽ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തലക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കടൽതീരത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലിൽ മാതാപിതാക്കളായ പ്രണവും ശരണ്യയും പരസ്പരം കുറ്റം ആരോപിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here