പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കി

കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിൽ നിന്ന് പുറത്താക്കി. മാർപ്പാപ്പയുടേതാണ് നടപടി.
കഴിഞ്ഞ ദിവസമാണ് റോബിൻ വടക്കുംചേരിലെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് മാനന്തവാടി രൂപതയ്ക്ക് ലഭിക്കുന്നത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതിന് പിന്നാലെ റോബിൻ വടക്കുംചേരിക്കെതിരെ സഭ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2017 തുടക്കത്തിൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ സഭ നിയോഗിച്ചു. തുടർന്ന് 2019 ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതിയായതിന് പിന്നാലെ റോബിൻ വടക്കുംചേരിയെ വൈദിക പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
പളളിമുറിയിൽ കമ്പ്യൂട്ടർ പഠിക്കാനെത്തിയ പെൺകുട്ടിയെ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. കൊട്ടിയൂർ നീണ്ടു നോക്കി പളളി വികാരിയായിരുന്ന ഫാദർ റോബിൻ വടക്കുംചേരി കേസിലെ ഒന്നാം പ്രതിയായിരുന്നു. കേസിൽ വിചാരണ നടക്കവെ ഇരയും മാതാപിതാക്കളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂടാതെ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന വാദവും മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളൊന്നും വിചാരണ കോടതി അംഗീകരിച്ചില്ല. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിൻ വടക്കുംചേരിയെ 20 വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here