കൊവിഡ് 19; രാജ്യത്ത് കനത്ത ജാഗ്രത

രാജ്യം കൊവിഡ് 19 ഭീതിയിൽ. വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു. ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. അതേസമയം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മലയാളി ഫാർമസി വിദ്യാർത്ഥി ബംഗളൂരുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 27 പേരാണ് ചികിത്സയിലുള്ളത്. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സക്കായി എത്തിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗികളുമായി സമ്പർക്കം പുലർത്തിയ ആളുകളെ കരുതൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. ആശുപത്രികൾ പൂർണ സജ്ജമായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഡൽഹി വിമാനത്താവളം സന്ദർശിച്ച് കരുതൽ നടപടികൾ വിലയിരുത്തി. വിദേശത്ത് നിന്ന് എത്തുന്നവരെയാണ് കൂടുതലായി പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൂടാതെ രാജ്യാതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ പരിശോധന ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡനിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇവരുമായി ആശയവിനിമയം നടത്തിയ സർക്കാർ അടിയന്തര സഹായങ്ങൾ നൽകി. അതേസമയം ബംഗലൂരിലെ മലയാളി ഫാർമസി വിദ്യാർത്ഥി വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ തുടരുകയാണ്. പരിശോധനാഫലം വൈകാതെ പുറത്തുവരും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 547 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. 508 പേര്‍ വീടുകളിലും 39 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി അറിയിച്ചു.
Story Highlights: Covid 19 update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here