കൂടാത്തായി സിലി വധക്കേസ്; ജോളിയുടെ ജാമ്യാപേക്ഷയിൽ 12ന് വിധി

സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഈ മാസം പന്ത്രണ്ടിന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. അതേസമയം കൂടാത്തായി കൊലപാതക പരമ്പരയിൽ വിദഗ്ധ പരിശോധനക്കായി നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കൂടി കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കാൻ തീരുമാനമായി.
Read Also: കൂടത്തായി കൊലപാതക കേസ്; ജോളിയെ കൗൺസിലിംഗിന് വിധേയയാക്കും
മാത്യു മഞ്ചാടിയിൽ, ടോം തോമസ്, അന്നമ്മ തോമസ്, ആൽഫൈൻ എന്നിവരുടെ മൃതദേഹ അവിഷ്ടങ്ങളാണ് വിദഗ്ധ പരിശോധനക്കായി കേന്ദ്ര ഫോറൻസിക് സയൻസ് ലാബിലേക്ക് അയക്കുന്നത്. റോയ് തോമസ്, സിലി വധക്കേസുകളിൽ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണത്തിന്റെ സാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നത്.
സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു. ജയിലിൽ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കൈ മരവിച്ചപ്പോൾ കടിച്ചതാണെന്നും ആളൂർ കോടതിയിൽ വാദിച്ചു. എന്നാൽ ജയിലിൽ ആളൂർ സന്ദർശിച്ച ശേഷമാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന ബാർ അസോസിയേഷന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് ആളൂർ പ്രതികരിച്ചു. അതേ സമയം ജോളി സാക്ഷികളെ സ്വാധീനിക്കുമെന്നും ആത്മഹത്യക്ക് ശ്രമിക്കുമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ വാദിച്ചു. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
koodathayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here