പരാമർശങ്ങൾ ഇംപീച്ച്മെന്റ് വിചാരണയിൽ ദോഷകരമായി; വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫിനെ മാറ്റി ട്രംപ്

വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുൽവാനിയെ തൽസ്ഥാനത്തുനിന്ന് നീക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പകരം നോർത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധി സഭാ അംഗം മാർക്ക് മെഡോസിനെ ചീഫ് ഓഫ് സ്റ്റാഫായി ട്രംപ് നിയമിച്ചു. മാസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് മിക്ക് മുൽവാനിയെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് ഡോണൾഡ് ട്രംപ് നീക്കിയത്. വടക്കൻ അയർലൻഡിലെ യുഎസ് പ്രത്യേക പ്രതിനിധിയായി മുൽവാനിയെ നിയമിച്ചതായി ട്രംപ് അറിയിച്ചു. നേരത്തെ മുൽവാനിയുടെ ചില പരാമർശങ്ങൾ ഇംപീച്ച്മെന്റ് വിചാരണയിൽ ട്രംപിനെ ദോഷകരമായി ബാധിച്ചിരുന്നു. ഇത് അദ്ദേഹത്തെ ഏറെ പ്രകോപിപ്പിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Also: ഇന്ത്യക്കാർ തന്ന സ്വീകരണത്തെ അഭിനന്ദിക്കുന്നു; ചിത്രങ്ങൾക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്
അതേസമയം ചീഫ് ഓഫ് സ്റ്റാഫായി പുതിയതായി നിയമിക്കപ്പെട്ട മാർക്ക് മെഡോസ് ട്രംപിനോട് ഏറെ അടുപ്പം പുലർത്തുന്നയാളാണ്. മുൻകാലങ്ങളിൽ ട്രംപിന്റെ പല യാഥാസ്ഥിതിക നിലപാടുകൾക്ക് മാർക്ക് മെഡോസ് പൂർണ പിന്തുണ നൽകിയിരുന്നു. 2012ൽ, അന്നത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ അമേരിക്കയിലല്ല കെനിയയിലാണ് ജനിച്ചതെന്ന നിലയിലുള്ള കുപ്രചാരണമുണ്ടായപ്പോൾ അതിനെ പരസ്യമായി അനുകൂലിച്ച വ്യക്തി കൂടിയാണ് മെഡോസ്. തനിക്ക് ദീർഘകാലമായി അറിയുന്ന വ്യക്തിയാണ് മാർക്ക് മെഡോസ് എന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ഡോണൾഡ് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി.
donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here