തെരുവുനായകളുടെ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തെരുവുനായകളുടെ ശല്യം ഇല്ലാതാക്കാൻ ആവശ്യമായ ഉത്തരവ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചെറുതുരുത്തിയിൽ എസ്എസ്എൽസി പരീക്ഷ എഴുതുകയായിരുന്ന വിദ്യാർത്ഥിയെ തെരുവുനായ കടിച്ച പശ്ചാത്തലത്തിലാണ് നടപടി. തൃശൂർ ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് നിർദേശം നൽകിയത്. നടപടി സ്വീകരിച്ച ശേഷം കളക്ടർ റിപ്പോർട്ട് സമർപ്പിക്കണം.
തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സുരക്ഷാ മേഖലയായിരിക്കേണ്ട സ്‌കൂൾ പരിസരം തെരുവു നായകളുടെ വിഹാരകേന്ദ്രമാക്കി മാറ്റിയതിന് സ്‌കൂൾ അധികൃതർ ഉത്തരവാദികളാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. റിപ്പോർട്ടുകൾ ലഭിച്ച ശേഷം കേസ് തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന കുട്ടികളും അധ്യാപകരും ഓടി രക്ഷപ്പെട്ടതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here