തിരുവനന്തപുരത്ത് കൊവിഡ് 19 സംശയിക്കുന്നയാളുടെ അന്തിമ പരിശോധനാ ഫലം ഇന്ന്

തിരുവനന്തപുരത്ത് കൊവിഡ് 19 സംശയിക്കുന്നയാളുടെ അന്തിമ പരിശോധനാ ഫലം ഇന്ന്. ഈ വ്യക്തിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഏഴ് പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്നും ഈ പട്ടിക പതിനൊന്ന് പേരിൽ കൂടില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇയാൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 32 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇറ്റലിയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞിട്ടും കാര്യക്ഷമമായി ഇടപെടുന്നതിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടിയെന്ന് രോഗം സംശയിക്കുന്നയാൾ 24 നോട് വെളിപ്പെടുത്തി.
ഇറ്റലിയിൽ നിന്ന് മ്യൂണിച്ചിലേക്ക് ബസ് മാർഗവും, അവിടെ നിന്ന് ദോഹയിലേക്ക് ഖത്തർ എയർവെയ്സിൻ്റെ QR O60 എന്ന വിമാനത്തിലും, ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് QR 506 എന്ന വിമാനത്തിലുമാണ് വെള്ളനാട് സ്വദേശി നാട്ടിലേക്ക് സഞ്ചരിച്ചത്. ബുധനാഴ്ച്ച പുലർച്ചെ നാട്ടിലെത്തി. 92 പേരാണ് വിമാനത്തിൽ യുവാവിനൊപ്പം സഞ്ചരിച്ചത്. ഇതിൽ 31 പേർ അടുത്ത സീറ്റുകളിൽ യാത്രചെയ്തവരാണ്. ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കി. മറ്റ് 61 പേർ രണ്ടാം ഘട്ട നിരീക്ഷണത്തിലാണ്.
വിമാനത്തിൽ നിന്ന് ഇറങ്ങി വീട് എത്തുന്നതുവരെ ഇയാളുമായി സമ്പർക്കം പുലർത്തിയ ഏഴോളം പേർ ആശുപ്രതികളിൽ നിരീക്ഷണത്തിലാണെന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. വിമാനത്തിൽ സഞ്ചരിച്ചിരുന്ന 20 വിദേശികളെയും കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ഇറ്റലിയിൽ നിന്നാണ് വരുന്നതെന്ന് വിമാനത്താവളത്തിൽ പറഞ്ഞിട്ടും നിരീക്ഷണത്തിൽ വയ്ക്കാൻ തയ്യാറായില്ലെന്ന് രോഗം സംശയിക്കുന്നയാൾ 24 നോട് പറഞ്ഞു. ദിശയെ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്. രക്ത പരിശോധനയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകേണ്ട അവസ്ഥ വന്നു. സ്വമേധയാ നിരീക്ഷണത്തിൽ കഴിയുകയും, സമ്പർക്കം കുറച്ചിരുന്നതായും രോഗം സംശയിക്കുന്നയാൾ വ്യക്തമാക്കി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരിൽ ചിലർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ഇയാളുടെ ബന്ധുവും പരാതിപ്പെട്ടു.
Story Highlights: Final test result of covid 19 suspect in Thiruvananthapuram today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here