കോവിഡ് കണക്കിനേക്കാള്‍ മരണം ആറ് മടങ്ങ് അധികം; പൊരുത്തക്കേടുകള്‍ തുറന്നുകാട്ടി സിആര്‍എസ്

രാജ്യത്തെ കോവിഡ് ബാധിത മരണങ്ങളുടെ കണക്കിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടി സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം പുറത്തുവിട്ട കണക്ക്. കോവിഡ് വ്യാപനം രൂക്ഷമായ 2021ല്‍ 2019നെ അപേക്ഷിച്ച് 25.8 ലക്ഷം മരണം അധികമായി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 2021ല്‍ കോവിഡ് കാരണമായി സര്‍ക്കാര്‍ പറയുന്നത് 3.3 ലക്ഷം മരണങ്ങള്‍ മാത്രമാണ്. രണ്ട് വര്‍ഷംകൊണ്ട് മരണസംഖ്യയിലുണ്ടാകാവുന്ന സ്വാഭാവിക വര്‍ധന കണക്കാക്കിയാല്‍ പോലും 2021ലെ കണക്ക് വളരെ കൂടുതലാണ്.
കോവിഡ് ബാധിത മരണസംഖ്യ മൂടിവെക്കാന്‍ ശ്രമമുണ്ടായി എന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ കണക്ക്. 2020നെ അപേക്ഷിച്ച് 21 ലക്ഷം അധികം മരണങ്ങളാണ് 2021ല്‍ രജിസ്റ്റര്‍ ചെയ്തത്. കണക്കിലെ വൈരുദ്ധ്യം ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. 2021ല്‍ 5800 കോവിഡ് മരണങ്ങളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സിആര്‍എസ് അനുസരിച്ച് അക്കൊല്ലം ഗുജറാത്തില്‍ രണ്ട് ലക്ഷത്തിലധികം മരണം രേഖപ്പെടുത്തിയിട്ടുണ്ട് – 33 മടങ്ങ് അധികം. മധ്യപ്രദേശില്‍ 18 മടങ്ങളും പശ്ചിമബംഗാളില്‍ 15 മടങ്ങുമാണ് വ്യത്യാസം. ബിഹാര്‍, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ 10 മടങ്ങ് വീതം.
കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് കണക്കിലെ അന്തരം ഏറ്റവും കുറവ്. കഴിഞ്ഞ ബുധനാഴ്ചയാണ് സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം കണക്കുകള്‍ പുറത്ത് വിട്ടത്. 2020, 21 വര്‍ഷങ്ങളിലായി ഇന്ത്യയില്‍ 47 ലക്ഷം കോവിഡ് മരണങ്ങളുണ്ടായെന്നാണ് 2022ല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അനുമാനം. എന്നാല്‍ ഔദ്യോഗിക കണക്ക് അനുസരിച്ച് 4.8 ലക്ഷം മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Story Highlights : The figures released by the CRS exposed discrepancies in the number of COVID-related deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here