ആദിവാസി പെണ്‍കുട്ടിയുടെ കൊലപാതകം ; ബന്ധുവായ പതിനേഴുകാരന്‍ അറസ്റ്റില്‍
പാലക്കാട് മുതലമടയില്‍ ആദിവാസി പെണ്‍കുട്ടിയെ കിണറ്റില്‍ തള്ളിയിട്ട കൊന്ന സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവായ പതിനേഴുകാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് കൊന്നതാണെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുതലമടയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂച്ചന്‍കുണ്ട് മുണ്ടിപ്പതി ഊരില്‍ തെങ്ങില്‍ തോപ്പിലെ വലിയ കിണറ്റിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഒന്നുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. കിണറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു. 17 വയസാണ് പെണ്‍കുട്ടിക്കുണ്ടായിരുന്നത്. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാര്‍ കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സമീപത്തെ ഓലഷെഡില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയും കുടുംബവും വേനല്‍ക്കാലമായതിനാല്‍ തൊട്ടടുത്ത അമ്മാവന്റെ വീട്ടിലെ ടെറസിലായിരുന്നു പതിവായി കിടന്നിരുന്നത്. ബുധനാഴ്ച പ്രദേശത്തെ പൊങ്കല്‍ ഉത്സവത്തിന് അമ്മയും മറ്റ് ബന്ധുക്കളും പോയെങ്കിലും പെണ്‍കുട്ടി പോയിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. പിന്നീട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തോട്ടത്തിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനാണ് പൊലീസ് അറസ്റ്റിലായ പ്രതി എന്നാണ് റിപ്പോര്‍ട്ട്.
Story Highlights- Murder of a tribal girl, 17-year-old boy arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here