കൊവിഡ് 19; തിരുവനന്തപുരത്തെ ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും; നിരീക്ഷണത്തിൽ വീഴ്ച വരുത്തിയതായി സൂചന
തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും.കൊവിഡ്19 സ്ഥിരീകരിച്ച ആളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ പേർ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. വർക്കലയിൽ അതീവ ജാഗ്രതയാണ് സ്വീകരിച്ചിരിക്കുന്നത്. ഇറ്റാലിയൻ പൗരനുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കയക്കും.
തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടർ വീട്ടിലെ നിരീക്ഷണത്തിൽ വീഴ്ച വരുത്തിയതായാണ് സൂചന. ഇയാൾ നാട്ടിലെത്തിയ മാർച്ചിലെ ആദ്യ ദിവസങ്ങളിൽ കൊവിഡ് ഭീതിയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്‌പെയിൻ ഉൾപ്പെട്ടിരുന്നില്ല. രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. വീട്ടുകാരും സുഹൃത്തുക്കളുമായി അടുത്തിടപഴകാൻ ഇത് കാരണമായി. ഇവരെയും നിരീക്ഷണത്തിൽ കൊണ്ടുവരും. ശ്രീചിത്രയിലെ മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ 43 ഡോക്ടർമാരും 33 ഓളം ജീവനക്കാരും വീട്ടിലെ നിരീക്ഷണത്തിലാണ്. മാർച്ച് രണ്ട് പുലർച്ചെ ദോഹയിൽ നിന്നെത്തിയ ഖത്തർ എയർവേയ്‌സിന്റെ ക്യൂആർ 506 എന്ന വിമാനത്തിലാണ് ഇയാൾ തിരുവനന്തപുരത്തെത്തിയത്. ഒപ്പംസഞ്ചരിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
അതേ സമയം വർക്കലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. ഇറ്റാലിയൻ പൗരനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് വ്യത്യാസമില്ലാതെ രക്ത പരിശോധനയ്ക്ക് വിധേയരാക്കും. ഇതിന് ആശാ വർക്കർമാരേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരേയും പ്രയോജനപ്പെടുത്തും. വർക്കലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽഎസ് ആർ മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ പുതുതായി 192 പേർ രോഗ നിരീക്ഷണത്തിലായിട്ടുണ്ട്. ജില്ലയിലാകെ 598പേർ വീടുകളിലും 64 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.പരിശോധനക്ക് അയച്ച 433 സാമ്പിളുകളിൽ 215 എണ്ണത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്. 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാല് പേരുടെയും ആരോഗ്യം തൃപ്തികരമാണ്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here