കൊവിഡ് 19: കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തികള്‍ അടച്ചു

കാസര്‍ഗോഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലാ അതിര്‍ത്തികള്‍ അടച്ചു. നിരോധനാജ്ഞയില്‍ നഗരത്തിലിറങ്ങിയവരെ പൊലീസ് മടക്കിയയച്ചു. പുതുതായി വരുന്ന രോഗികളില്‍ ശക്തികൂടിയ വൈറസുകളെ കാണുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെയാണ് കാസര്‍ഗോഡ് ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തീരുമാനം വന്നയുടന്‍ ജില്ലയിലെ അതിര്‍ത്തികള്‍ അടച്ചു. കണ്ണൂര്‍ ജില്ലയിലേക്കുള്ള അതിര്‍ത്തിയായ കാലിക്കടവില്‍ ദേശീയപാത ബാരിക്കേഡ് വച്ച് അടച്ചു. പയ്യന്നൂരില്‍ നിന്നും ഒളവറ വഴിയുള്ള ഗതാഗതവും നിരോധിച്ചു. തലപ്പാടി അതിര്‍ത്തിയില്‍ നേരത്തെ തന്നെ ഗതാഗതം നിരോധിച്ചിരുന്നു. മറ്റ് അതിര്‍ത്തികളും അടച്ചു തുടങ്ങി. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും പൂര്‍ണമായും നിരോധിച്ചു. മറ്റ് ജില്ലകളിലേക്കോ അതിര്‍ത്തി സംസ്ഥാനത്തേക്കോ ബന്ധപ്പെടാന്‍ കഴിയാതായി. ജനങ്ങള്‍ പൂര്‍ണമായും വീട്ടിലിരിക്കണം. അതേസമയം നിരോധനാജ്ഞ ലംഘിച്ച് നിരത്തിലിറങ്ങിവരെ പൊലീസ് ലാത്തിവീശി മടക്കിയയച്ചു.
ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതോടെ കട കമ്പോളങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും. എന്നാല്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുമാണ് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.
കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനാവശ്യമായ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. വുഹാനിലെ രോഗിയില്‍ നിന്ന് വ്യത്യസ്തമായി, പുതുതായി വരുന്ന രോഗികളില്‍ ശക്തി കൂടിയ വൈറസുകളെയാണ് കാണപ്പെടുന്നത്. ഇത് രോഗവ്യാപനത്തിന്റെ സാധ്യത ഇരട്ടിപ്പിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയില്‍ സമൂഹ വ്യാപനമെന്ന ആശങ്കയ്ക്ക് അടിസ്ഥാനവും ഇതുതന്നെയാണെന്ന് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു പറഞ്ഞു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here