അമൃതാനന്ദമയി മഠത്തിൽ തങ്ങുന്ന വിദേശികൾക്ക് സ്രവ പരിശോധന

അമൃതാനന്ദമയി മഠത്തിൽ തങ്ങുന്ന വിദേശികൾക്ക് സ്രവ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. മാര്‍ച്ച് പത്തിന് ശേഷം മഠത്തിലെത്തി അവിടെ തങ്ങുന്ന വിദേശികൾക്കാണ് സ്രവ പരിശോധന നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരമാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മഠം അധികൃര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് മഠത്തിലെ ദര്‍ശനം അടക്കമുള്ള പരിപാടികളും നിര്‍ത്തിവച്ചിരുന്നു. ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുകയും വന്നു പോകുകയും ചെയ്യുന്ന സ്ഥലം എന്ന നിലയിൽ ആലപ്പാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നിരവധി തവണ മഠം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
കൊല്ലം ജില്ലയിലെ വള്ളിക്കാവിലുള്ള ആശ്രമത്തിൽ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമയി കാണാറുള്ളത്. സ്വദേശികളും വിദേശികളുമായ ആളുകളെ കണ്ട് അമൃതാനന്ദമയി ആലിംഗന ദർശനം നൽകാറുണ്ടായിരുന്നു. എന്നാൽ, രാജ്യത്ത് വിദേശികളടക്കമുള്ളവർക്ക് കൊറോണ ബാധിച്ചതിൻ്റെ സാഹചര്യത്തിൽ ഇത് നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് മഠത്തിനോട് നിർദേശിച്ചു. ഇതനുസരിച്ചാണ് ദർശനം അടക്കമുള്ള പരിപാടികൾ നിർത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here