തേനി രാസിങ്കപുരത്ത് കാട്ടുതീയില്‍പെട്ട് മരിച്ചവരുടെ എണ്ണം നാലായി

തേനി രാസിങ്കപുരത്ത് കാട്ടുതീയില്‍ പെട്ട് മരണമടഞ്ഞവരുടെ എണ്ണം നാലായി. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് ഇന്ന് മരിച്ചത്. മൂന്ന് വയസുള്ള കുഞ്ഞും അമ്മയും ഇന്നലെ സംഭവ സ്ഥലത്ത് വച്ച് മരിച്ചിരുന്നു. ശാന്തന്‍പാറയില്‍ നിന്ന് ജോലി കഴിഞ്ഞ് തേനിയിലേക്ക് കാട്ടുവഴിയിലൂടെ പോയ തോട്ടം തൊഴിലാളികളാണ് കാട്ടുതീയില്‍ പെട്ടത്.
ഇന്നലെ കേരളത്തിലും തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇടുക്കി ജില്ലയിലെ ബോഡിമേട്ട് വഴി വാഹന യാത്രയ്ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് ശാന്തന്‍ പാറയില്‍ ഏല തോട്ടത്തില്‍ പണിക്കായി എത്തിയ എട്ടു പേരടങ്ങുന്ന തൊഴിലാളി സംഘം കാട്ടുപാതയിലൂടെ തേനിയിലേക്ക് നടന്നു പോവുകയായിരുന്നു.
തേവാരത്തു നിന്നും 10 കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ വച്ചാണ് സംഘം കാട്ടുതീയില്‍ പെട്ടത്. കൂട്ടത്തില്‍ ഒരാള്‍ അടുത്ത ബന്ധുവിനെ ഫോണില്‍ വിളച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തേനി രാശിങ്കാപുരം സ്വദേശയായ ജയശ്രീയും ഇവരുടെ മൂന്നു വയസായ മകളും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മഹേശ്വരി, മഞ്ജു എന്നിവര്‍ ഇന്നു പുലര്‍ച്ചെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പരുക്കേറ്റ നാലു പേര്‍ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here