വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു

വയനാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. രോഗി ആരുമായും സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം ആവര്‍ത്തിച്ചു. പ്രത്യേക കൊവിഡ് സെന്ററാക്കി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.
ദുബായിലെ ദേരയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഈ മാസം 22 ന് പുലര്‍ച്ചെ എത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 254 വിമാനത്തിലാണ് കരിപ്പൂരിലെത്തുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് പ്രീപ്പെയ്ഡ് ടാക്‌സിയില്‍ വീട്ടിലേക്ക് പോയി. വിമാനത്താവളത്തിലെ പരിശോധനയില്‍ പനി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. ഇതിനോടകം കുടുംബത്തെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. 23ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തി ശ്രവം പരിശോധനക്കായി നല്‍കി. ഫലം വന്ന ഇന്നലെ വരെ വീട്ടില്‍ തന്നെ. മറ്റാരുമായും ബന്ധപ്പെട്ടിട്ടില്ല. ഇയാള്‍ക്കൊപ്പം ഇതേവിമാനത്തില്‍ ജില്ലയിലെത്തിയ അഞ്ച് പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
രോഗിയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പറയുന്നത്. ജില്ലയില്‍ പുതുതായി 990 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ആകെ 2926 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 14 സാമ്പിളുകളുടെ ഫലം പുറത്ത് വരാനുണ്ട്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here