പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്.പി

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ പ്രതികരണവുമായി കോട്ടയം എസ് പി ജി ജയദേവ്. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ജയദേവ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പായിപ്പാട് തൊഴിലാളികളെ സംഘിടിപ്പിക്കാൻ നേതൃത്വം നൽകിയത് മുഹമ്മദ് റിഞ്ചു ഉൾപ്പെടുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് റിഞ്ചുവിന്റെ ഫോണിൽ നിന്ന് മറ്റ് തൊഴിലാളികളുടെ ഫോണിലേയ്ക്ക് നിരവധി തവണ കോളുകൾ പോയിട്ടുണ്ട്. അതിന് ശേഷമാണ് പായിപ്പാടേയ്ക്ക് തൊഴിലാളികൾ സംഘടിച്ചെത്തിയതെന്നും പൊലീസ് പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
ഇന്നലെയാണ് പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിച്ച് എത്തിയത്. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയത്.
ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവർ ഉന്നയിച്ച ആരോപണം. സംഭവത്തിൽ ഗൂഢാലോചയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here