ഇതര സംസസ്ഥാന തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം അടക്കം അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. കൗൺസിലിംഗും നൽകണം. സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്ത തടയാൻ കർശന നടപടിയെടുക്കണമെന്നും കേന്ദ്രസർക്കാരിന് നിർദേശം നൽകി.
അതേസമയം, കർണാടക സർക്കാർ അതിർത്തികൾ അടച്ചത് കേന്ദ്രസർക്കാർ പരിശോധിക്കേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നിരീക്ഷിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സംബന്ധിച്ച പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് സുപ്രിംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, കിടക്ക എന്നിവ ലഭ്യമാക്കണം. ഭീതിയിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകണം. ഇതിനായി കൗൺസിലിംഗ് ഏർപ്പാടാക്കണമെന്നും കൂടുതൽ കൗൺസിലർമാരെ നിയോഗിക്കണമെന്നും നിർദേശം നൽകി. അഭയകേന്ദ്രങ്ങളുടെ നിയന്ത്രണം പൊലീസിൽ നിന്ന് മാറ്റി സന്നദ്ധപ്രവർത്തകരെ ഏൽപ്പിക്കണം. കൊവിഡ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ നടപടിയെടുക്കണം. ഇതിനായി വാർത്താസമ്മേളനം അടക്കം സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ചോദിച്ചു. പൊതുതാൽപര്യഹർജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
Story highlight: Supreme Court, is of the opinion that the basic needs of the other state workers should be ensured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here