നിസാമുദ്ദീൻ മതസമ്മേളനം; കേരളത്തിൽ നിന്ന് 350 പേർ പങ്കെടുത്തതായി ഇന്റലിജൻസ്

കേരളത്തിൽ നിന്ന് 350 പേർ ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തതായി ഇന്റലിജൻസ്. ഇതിൽ നൂറിൽ താഴെ ആളുകൾ മാത്രമാണ് മടങ്ങിവന്നത്. മറ്റുള്ളവർ എവിടെയാണെന്ന വിവരം ശേഖരിക്കുകയാണെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, യാത്രാ വിവരം മറച്ചുവെയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിസാമുദ്ദീനിൽ നടന്ന രണ്ടു മതസമ്മേളനങ്ങളിലായി കേരളത്തിൽ നിന്ന് 350 ഓളം പങ്കെടുത്തതായാണ് ഇന്റലിജൻസിന് ലഭിച്ച പ്രാഥമിക വിവരം. മാർച്ച് ഏഴ് മുതൽ 10 വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കാൻ 130 ലധികം ആളുകളാണ് പോയത്. രണ്ടാം സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എൺപതിലധികം ആളുകൾ പങ്കെടുത്തു. ഇവരിൽ നൂറിൽ താഴെ ആളുകളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിഞ്ഞ ആളുകളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുത്ത ഒരു വിഭാഗം ഡൽഹിയിൽ തന്നെ തുടരുന്നുണ്ട്. ഇവരിൽ ചിലരുടെ ബന്ധുക്കൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചിലർ ഉത്തർപ്രദേശ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുണ്ടെന്നും ഇന്റലിജൻസിന് വിവരം ലഭിച്ചു. ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ലഭിച്ച വിവരമനുസരിച്ചു് കോട്ടയത്ത് 12 പേരും, കൊല്ലം കണ്ണൂർ ജില്ലകളിൽ നിന്ന് 11 പേർ വീതവും, പത്തനംതിട്ടയിൽ നിന്ന് 10 പേരും, തിരുവനന്തപുരത്ത് നിന്ന് 9 പേരും മതസമ്മേളനത്തിൽ പങ്കെടുത്തു. പലരും യാത്രാ വിവരങ്ങൾ മറച്ചുവയ്ക്കുന്നത് പരിശോധനകൾക്ക് തിരിച്ചടിയാകുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇവരുടെ ഫോൺ നമ്പറടക്കം കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും, വിവരം മറച്ചുവെയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Story highlight: Nizamuddin religious conference, Intelligence said that 350 people attended the event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here