കേരളത്തിലെ വന്യജീവികൾക്കോ, മൃഗശാലയിലെ മൃഗങ്ങൾക്കോ നിലവിൽ കൊവിഡ് ഭീഷണിയില്ല : മന്ത്രി കെ രാജു

മൃഗങ്ങളിലെ കൊവിഡ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വനം മന്ത്രി കെ.രാജു. എന്നാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി. ലോക് ഡൗൺ കഴിഞ്ഞാലും മൃഗശാലകളിൽ നിലവിലുള്ള നിയന്ത്രണം തുടരും. മൃഗശാലകൾ അണുവിമുക്തമാക്കാനും നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
അമേരിക്കയിൽ മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ,വനം മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന്സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കേരളത്തിലെ വന്യജീവികൾക്കോ മൃഗശാലയിലെ മൃഗങ്ങൾക്കോ നിലവിൽ കൊവിഡ് ഭീഷണിയില്ല. എന്നാൽ ലോക് ഡൗണിന് ശേഷവും മൃഗശാലകളിലെ നിയന്ത്രണങ്ങൾ തുടരും. മൃഗശാല ജീവനക്കാർ ആവശ്യമായ സുരക്ഷ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണം.പൂച്ച, കുരങ്ങ് വിഭാഗത്തിലെ മൃഗങ്ങളെപാർപ്പിച്ചിരിക്കുന്ന കൂടുകൾക്ക് ചുറ്റും ഒന്നിടവിട്ട് അണുവിമുക്തമാക്കും.
തിരുവനന്തപുരം, തൃശൂർ മൃഗശാല പരിസരം സോഡിയം ഹൈപോ ക്ലോറേറ്റ് ഉപയോഗിച്ച് ആഴ്ച്ചയിലൊരിക്കൽ അണുവിമുക്തമാക്കും.ആവശ്യപ്പെടുന്ന മുറയ്ക്ക് വെറ്റിനറി ഡോക്ടർമാരുടെ സേവനം നൽകും.വളർത്തുമൃഗങ്ങൾക്ക് രോഗം സംശയിച്ചാൽ പാലോട് ലാബിൽ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. മൃഗപരിചരണം സംബന്ധിച്ച പ്രൊട്ടോക്കോൾ തയാറാക്കാൻചീഫ് വൈൽഡ് ലൈഫ് വാർഡൻ അധ്യക്ഷനായ ടെക്‌നിക്കൽ അഡ്വൈസറി കമ്മറ്റിക്ക് രൂപം നൽകി. സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights- coronavirus, zoo, k raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here