മരുന്ന് കയറ്റുമതി; മൃതസഞ്ജീവനിക്ക് നന്ദിയെന്ന് മോദിയോട് ബ്രസീൽ പ്രസിഡന്റ്

കൊവിഡിനുള്ള മരുന്ന് കയറ്റുമതി ചെയ്തതിന് ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു. ബ്രസീലിന് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയ ഇന്ത്യയുടെ നടപടിയെ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി മൃതസഞ്ജീവനി കൊണ്ടുവന്ന ഹനുമാനുമായാണ് ബോൽസനാരോ ഉപമിച്ചത്. നരേന്ദ്ര മോദിക്ക് അയച്ച കത്തിലായിരുന്നു ബോൽസനാരോയുടെ പ്രശംസ.
Read Also: ലോകത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം 14,89,457 ആയി
അതേസമയം മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ മോദിയെ പുകഴ്ത്തി ഡൊണൾഡ് ട്രംപ് രംഗത്തെത്തി. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയിൽ നിലവിൽ 29 മില്യൺ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്ന് പറഞ്ഞ ഡോണൾഡ് ട്രംപ് അതിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നുള്ളതാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവും മഹാനായ മനുഷ്യനുമാണ്. ഹൈഡ്രോക്സി ക്ലോറോക്വിൻ വിട്ടുനൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം മലമ്പനിയുടെ മരുന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൊണൾഡ് ട്രംപ് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത് വിവാദമായിരുന്നു. അമേരിക്കയ്ക്ക് ഹൈഡ്രോസിക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകൾ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയിൽ നിന്ന് ഉണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. തുടർന്നാണ് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കിയത്.
brazil, inida, hydroxychloroquine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here