വളം, വിത്ത്, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ 11 മണി വരെ തുറക്കാം: മുഖ്യമന്ത്രി

വളം, വിത്ത്, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
മീന്‍ വീടുകളിലെത്തിച്ചു വില്‍ക്കുന്ന സ്ത്രീകളെ ഹാര്‍ബറുകളില്‍ തടയരുത്. നല്ല മീന്‍ നോക്കി വാങ്ങുന്നതിനായി പാസ് എടുക്കാന്‍ ചെല്ലുമ്പോള്‍ പാസ് ഇല്ലെന്നുപറഞ്ഞ് അധികൃതര്‍ ഇവരെ ഒഴിവാക്കുന്നു എന്നാണ് പരാതി. ജീവസന്ധാരണ മാര്‍ഗം തടയുന്നത് ശരിയല്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ അരലക്ഷത്തോളം കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധന ശക്തമാക്കിയതോടെ കടല്‍മാര്‍ഗം ഇത്തരം മീന്‍ കേരളത്തിലേക്ക് എത്തിക്കാന്‍ തുടങ്ങി. അത് തടയാന്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോട്ടെ രോഗികളെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളിലെത്തിക്കും. ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും ഉപയോഗിക്കും. സംസ്ഥാനത്ത് കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കും. സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 60 വയസിനു മുകളിലുള്ളവര്‍ 7.5 ശതമാനം പേരാണ്. 20 വയസിന് താഴെയുള്ളവര്‍ 6.9 ശതമാനവും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിട്ടു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നമ്മുടെ നാടിനെയും ആരോഗ്യസംവിധാനത്തെയും അഭിനന്ദിക്കുകയാണ്. എണ്‍പത്തിമൂന്നും എഴുപത്തിയാറും വയസുള്ളവരെ ഉള്‍പ്പെടെ കേരളം ചികിത്സിച്ച് ഭേദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here