ഐപിഎൽ ജൂലായിൽ; അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുമെന്ന് സൂചന

ഐപിഎൽ 2020 സീസൺ ജൂലായ് മാസത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുമെന്ന് റിപ്പോർട്ട്. സിഎൻബിസി-ടിവി 18 ആണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് വാർത്ത. സീസൺ ഉപേക്ഷിച്ചാൽ ബോർഡിനും മറ്റും കനത്ത നഷ്ടമാണ് സംഭവിക്കുക. അതിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ പുതിയ നീക്കം നടത്തുന്നത്.
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഈ സീസൺ റദ്ദാക്കിയാൽ 3869.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്. ബിസിനസ് ടുഡേ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം. ബിസിഐക്കും ഐപിഎല്ലിൻ്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സിനും കനത്ത നഷ്ടം സംഭവിക്കും.
3869.5 കോടിയുടെ നഷ്ടത്തിൽ 3269.5 കോടി രൂപ സംപ്രേക്ഷണ ആദായം, 200 കോടി രൂപ സെൻട്രൽ സ്പോൺസർഷിപ്പും, 400 കോടി രൂപ ടൈറ്റിൽ സ്പോൺസർഷിപ്പ് ഇനത്തിലുമാണ്. ഇതിനു പുറമെ മറ്റ് ചില സ്പോൺസർഷിപ്പ് വരുമാനങ്ങളും ബിസിസിഐക്ക് നഷ്ടമാവും. സ്റ്റാർ സ്പോർട്സിന് പരസ്യ വരുമാനവും പ്രേക്ഷക വരുമാനവും നഷ്ടമാവും.
മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎൽ ഈ മാസം 15 ലേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചതോടെ ഈ തിയതിൽ ഐപിഎൽ നടക്കില്ല.
Story Highlights: BCCI considering July window for 2020 IPL, games could be played behind closed doors: Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here