കാട്ടിൽ നിന്ന് നാട്ടിലേക്ക് ‘പടയപ്പ’യുടെ ‘നൈറ്റ് വാക്’

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാടും കാടും എല്ലാം മൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ്. സമൂഹ മാധ്യമങ്ങളിൽ മൃഗങ്ങൾ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളും വൈറൽ. മൂന്നാറിൽ അങ്ങനെ നടന്നു നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങളും ആളുകൾ സ്വീകരിച്ചിരിക്കുകയാണ്. ‘പടയപ്പ’ എന്നാണ് ഈ കാട്ടാനയുടെ വിളിപ്പേര്. പുലർച്ചെ അഞ്ചോട് കൂടിയാണ് ഇവനെ നാട്ടിൽ കണ്ടത്.
മൂന്നാർ ടൗണിൽ ആരേയും കൂസാതെ കൂൾ ആയി നടന്നു നീങ്ങുന്ന പടയപ്പയെ കണ്ടാൽ ആരും നോക്കിപ്പോകും. ഒരു ഹോട്ടലിന് സമീപം എത്തിയ ആനയെ ആളുകൾ പേര് വിളിക്കുന്നുണ്ടെങ്കിലും പടയപ്പ മൈൻഡ് ചെയ്യാതെ നടന്നു നീങ്ങുന്നു. മൂന്നാർ സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെയാണ് പടയപ്പയെപ്പോലെ കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.
വിഡിയോ കാണാം,
രജനികാന്തിന്റെ ‘പടയപ്പ’സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ മൂന്നാർ നിവാസികൾ ഇവനെ ‘പടയപ്പ എന്ന പേര് വിളിക്കാൻ തുടങ്ങി. മൂന്നാറിൽ എത്തുന്ന സഞ്ചാരികളുടെ ക്യാമറയിൽ ഏറ്റവും കൂടുതൽ പതിഞ്ഞ കാട്ടാനയെന്ന ബഹുമതിയും പടയപ്പയ്ക്ക് സ്വന്തമാണ്. നീണ്ടുവളഞ്ഞ കൊമ്പുകളാണ് മറ്റാനകളിൽ നിന്ന് പടയപ്പയെ വ്യത്യസ്തനാക്കുന്നത്.
മൂന്നാർ ഡിവിഷന് കീഴിലെ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിൽ കാണാറുള്ള ആനയാണ് പടയപ്പ. നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്നാർ ഡിവിഷന് കീഴിലെ ഏറ്റവും സൗന്ദര്യവും ഗാംഭീര്യവും ഉള്ള ആനയാണ് പടയപ്പ. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആനകളിൽ ഒന്നാണ് പടയപ്പയെന്നാണ് സമീപവാസികൾ പറയുന്നത്.
ഈ മേഖലയിലെ ’19 പിടിയാനകളുടെ കാമദേവൻ’ എന്നാണു വനംവകുപ്പ് ഇവനെ വിളിക്കുന്നത്. നാടൻ ഭക്ഷണങ്ങളാണ് പടയപ്പയ്ക്ക് പ്രിയം. അതിനാൽ ഇടയ്ക്കിടെ മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര മേഖലയിലെ കടകളിലും, ഇവിടെ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞ് ഭക്ഷണസാധനങ്ങൾ തപ്പിയെടുത്തു കഴിക്കുകയാണ് പ്രധാന ഹോബി.
Story highlights-lockdown,munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here